അഖിലേന്ത്യ ശുചിത്വ സർവ്വേ ആയ സ്വച്ഛ് സർവേക്ഷൻ 2024 റാങ്കിങ്ങിൽ 20000 മുതൽ 50000 വരെ ജനസംഖ്യ ഉള്ള സ്മാൾ സിറ്റി വിഭാഗത്തിൽ ആറ്റിങ്ങൽ നഗരസഭ സംസ്ഥാനത്തു മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തിലെ മുഴുവൻ നഗരസഭകളുടെയും റാങ്കിങ്ങിൽ കഴിഞ്ഞ വർഷത്തെ 17ആം റാങ്കിൽ നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
ദേശിയ തല റാങ്കിങ്ങിൽ 156ആം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ വർഷത്തെ 2669ആം റാങ്കിൽ നിന്നുമാണ് ആറ്റിങ്ങൽ 156ആം റാങ്കിലേക് അഖിലേന്ത്യാ തലത്തിൽ മുന്നേറിയത്. ആറ്റിങ്ങൽ നഗരസഭയ്ക് അകെ 8788 പോയിന്റ് ലഭിച്ചു, കഴിഞ്ഞ വർഷം ഇത് 2,897 ആയിരുന്നു. 2016 മുതൽ കേന്ദ്രസർക്കാർ നടത്തുന്ന ഈ ശുചിത്വ സർവേയിൽ അകെ നാലായിരത്തോളം നഗരസഭകൾ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ മട്ടന്നൂർ നഗരസഭ ഒന്നാം റാങ്കും ആലപ്പുഴ നഗരസഭ രണ്ടാം സ്ഥാനവും നേടി.
ഈ സർവേയുടെ ഭാഗമായി നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് (വെളിയിട വിസർജ്ജന മുക്തം) പദവി നേടാൻ സാധിച്ചു. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ നഗരസഭയുടെ ഈ നേട്ടത്തിന് സഹായകമായി.
ജൈവ-അജൈവ മാലിന്യ ശേഖരണം, തരംതിരിക്കൽ, സംസ്കരണ സംവിധാനങ്ങളുടെ പരിചരണവും മെച്ചപ്പെടുത്തലും, മാലിന്യകൂമ്പാരങ്ങൾ ഒഴിവാക്കി സൗന്ദര്യവത്കരണം, ശുചിത്വ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള വിവിധ ഐ.ഈ.സി പ്രവർത്തനങ്ങൾ എന്നിവ ഈ സർവേയുടെ മാനദണ്ഡങ്ങളാണ്. ഭരണ സമിതിയുടെ ക്രിയാത്മകമായ ഇടപെടലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും ശുചീകരണ തൊഴിലാളികളുടെയും പ്രവർത്തന മികവും, ജനങ്ങളുടെ ഹരിതകർമസേനയോടുള്ള സഹകരണവും നഗരസഭയുടെ ഈ നേട്ടത്തിന് പിന്തുണയായി.