വീടുകളിലും സ്ഥാപനങ്ങളിലും വർഷങ്ങളായി ഉപയോഗശൂന്യമായി കെട്ടികിടക്കുന്ന ആപത്കരമല്ലാത്ത ഇലക്ട്രോണിക് മാലിന്യങ്ങൾ ഇനി പണം വാങ്ങി ഹരിതകർമസേനയ്ക്ക് കൈമാറാം. അജൈവ മാലിന്യ ശേഖരണത്തോടൊപ്പം ഇ-മാലിന്യങ്ങളും ഹരിതകർമസേന വഴി ശേഖരിക്കാൻ നഗരസഭ തീരുമാനിച്ചു.
ജൂലൈ 21 മുതൽ ഓഗസ്റ്റ് 15 വരെ 19-ാം വാർഡിൽ പർവ്വതിപുരത്തു കൃഷി ഭവനോട് അനുബന്ധമായി സ്ഥിതി ചെയ്യുന്ന നഗരസഭ ഹരിതകർമസേന ഓഫീസിലാണ് ഇ-മാലിന്യ ശേഖരണം സംഘടിപ്പിക്കുന്നത്. ജനങ്ങളിൽ നിന്ന് ഹരിതകർമസേന ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇ-മാലിന്യങ്ങൾ വില നൽകി ഏറ്റെടുക്കും. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാവാസികളെ അറിയിക്കുന്നു.
മാലിന്യത്തിന്റെ തൂക്കം നോക്കി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വില പ്രകാരമാണ് മാലിന്യങ്ങൾ ഹരിതകർമസേന ഏറ്റെടുക്കുന്നത്. ആപത്കരമല്ലാത്ത 44 ഇനങ്ങളാണ് ശേഖരിക്കാൻ ഈ ഉദ്യമത്തിലൂടെ തീരുമാനിച്ചിരിക്കുന്നത്. ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ തുടങ്ങിയവ ഇതിൽ ഉൾപെടും. ഓരോ വിഭാഗത്തിനും കിലോഗ്രാം നിരക്കിൽ ആണ് വില നൽകുന്നത്. പിക്ചർ ട്യൂബുകൾ പൊട്ടിയ പഴയ ടി വി കൾ, പൊട്ടിയ ട്യൂബുകൾ മുതലായ ആപത്കരമായവയ്ക്ക് വില ലഭിക്കുന്നതല്ല. പുനഃസംക്രമണത്തിനു യോഗ്യമായതിനു മാത്രമാണ് വില ലഭിക്കുന്നത്.