തിരുവനന്തപുരം: ഭരണ സംവിധാനം മറയാക്കി ലിബറൽ ആശയങ്ങളുടെ പ്രചാരണവും ഒളിച്ച് കടത്തലും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ക്ഷണിച്ച് വരുത്തുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിലാണ് ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം സംഘടിപ്പിച്ചത്.
സമൂഹത്തിൽ വ്യവസ്ഥാപിതമായി നില നിൽക്കുന്ന കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാം വലിയ ജാഗ്രത പുലർത്തണമെന്നും ജില്ലാ സംഗമം ഓർമ്മപ്പെടുത്തി. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ മത സംഘടനകൾ അഭിപ്രായം പറയുന്നതിനോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല .
കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങളിൽ സർക്കാറിൻ്റെയും, മത സാമുഹിക സംഘടനകളുടെയും പങ്ക് ചെറുതല്ല എന്നത് ഭരണകൂടം വിസ്മരിക്കരുത്.
രാജ്യത്തിൻ്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും, ജനാധിപത്യാവകാശങ്ങളെയും മാനിക്കാൻ എല്ലാവർക്കും സാധിക്കണം. അഭിപ്രായ പ്രകടനങ്ങളോട് അസഹിഷ്ണുതയോടെയും, കൊലവിളി നടത്തിയും പ്രതികരിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതു മേഖലയിൽ വരുത്തുന്ന പരിഷ്കാരങ്ങളും നിർദ്ദേശങ്ങളും സോഷ്യൽ ഓഡിറ്റിംഗിനും, ചർച്ചക്കും വിധേയമാക്കാൻ സർക്കാർ തയ്യാറാകണം. സ്കൂൾ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു.
‘മതാവരണമണിയുന്ന അന്ധവിശ്വാസങ്ങൾ’ എന്ന പ്രമേയയത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും സംഗമം തീരുമാനിച്ചു.
ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം വിസ്ഡം സംസ്ഥാന സെക്രട്ടറി സി.പി.സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബഷീർ വി.പി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി അസ്ഹർ ചാലിശ്ശേരി, വിസ്ഡം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, സ്റ്റുഡന്റ്സ് വിംഗ് ജില്ലാ ട്രെഷറർ നാസിഫ് റഹ്മാൻ, എന്നിവർ പ്രസംഗിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് സ്വാഗതവും സ്റ്റുഡന്റസ് വിംഗ് ജില്ലാ പ്രസിഡന്റ് സമീർ കണിയാപുരം നന്ദിയും പറഞ്ഞു.