അഞ്ചുതെങ്ങ്: പെരുമാതുറ മുതലപ്പൊഴി തുറമുഖത്ത് മത്തി ചാകര. രാവിലെ തുടങ്ങിയ ചാകരക്കൊയ്ത്ത് രാത്രി വൈകിയും തുടർന്നു. ചാകര എത്തിയതറിഞ്ഞ് മത്തി വാങ്ങാൻ തുറമുഖത്തേക്ക് ആളുകൾ ഇടിച്ചുകയറി. ടൺ കണക്കിന് മത്തി മത്സ്യം കരയിലെത്തിയതോടെ ഫിഷ്ലാൻഡിൽ മീനിടാൻ സ്ഥലമില്ലാത്ത സാഹചര്യമായി. മീനുമായി എത്തിയ വള്ളങ്ങൾ തുറമുഖത്ത് മീൻ ഇറക്കുന്നത് തുടരുകയാണ്. വൻ തോതിൽ വന്നതോടെ വാർഫിലും മീൻ കുന്നുകൂടി .

ചാകര എത്തിയതോടെ മീനിന്റെ വിലയും കുത്തനെ കുറഞ്ഞു. രാവിലെ ബോക്സ് ഒന്നിന് മൂവായിരം രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ ബോക്സ് ഒന്നിന് 400 രൂപയിൽ എത്തി.തുറമുഖത്തെത്തിയവർ കുറഞ്ഞ വിലക്ക് കുട്ടക്കണക്കിന് മീനുമായി സന്തോഷത്തോടെ മടങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികൾ നിരാശയിലാണ്. ഇന്ധനവില കൂടി നിൽക്കുമ്പോൾ മീൻ വില കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

വിലക്കുറവ് നാട്ടിൽ പാട്ടായതോടെ തുറമുഖത്തുണ്ടായത് മീൻ വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും. ചുളുവിലയിൽ മത്തി കിട്ടിയതോടെ സമീപ ജില്ലകളിൽ നിന്നുവരെ വണ്ടിയുമായി ആളുകളെത്തി. കോഴിത്തീറ്റ നിർമ്മാണ ഫാക്ടറിക്കാരാണ് വിലക്കുറവിൽ മീൻ വാങ്ങാൻ കുതിച്ചെത്തിയത്.


















