ആറ്റിങ്ങല്‍: മാമം നാളീകേരകോംപ്ലക്സിന് മുന്നില്‍ പാഴ് വള്ളികള്‍ പടര്‍ന്ന് കയറിയ ഒരു വലിയ കൂന കാണാം. വിവിധ കാരണങ്ങളാല്‍ മോട്ടോര്‍വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത . വാഹനങ്ങളും ഇതിനിടയിലുണ്ട്. വര്‍ഷങ്ങളായി ഇവ ഇവിടെയാണിട്ടിരിക്കുന്നത്. ഇപ്പോള്‍ വാഹനങ്ങള്‍ പുറത്ത് കാണാന്‍ വയ്യാത്ത വിധം അതിനെ പാഴ് വള്ളികള്‍ മൂടി. കോംപ്ലക്സിന്റെ ചുമരും കെട്ടിടത്തിന്റെ മേല്‍ക്കൂരയും വള്ളികള്‍ വിഴുങ്ങിക്കഴിഞ്ഞു. പക്ഷേ ഇവിടമൊന്ന് വെട്ടിത്തെളിച്ച് വെടിപ്പാക്കാന്‍ ദേശീയപാതാവിഭാഗമോ, നഗരസഭയോ, നാളീകേരവികസനകോര്പ്പറേഷനോ തയ്യാറാകുന്നില്ല.

നികുതിയൊടുക്കാത്തതിന് മോട്ടോര്‍വാഹനവകുപ്പ് പിടിച്ചെടുത്ത വാഹനങ്ങളാണ് നാളീകേരകോംപ്ലക്സിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. നികുതികുടിശ്ശികയും പിഴയും വന്തുകയാകുന്നതിനാല് പല ഉടമകളും വാഹനങ്ങള്‍ പുറത്തിറക്കാന്‍ ശ്രമിക്കാറില്ല. മോട്ടോര്‍വാഹനവകുപ്പ് പിടികൂടുന്ന വാഹനങ്ങള്‍ പോലീസ് സ്റ്റേഷന് വളപ്പിലേയ്ക്ക് കൊണ്ടുപോയി സൂക്ഷിക്കുന്നതായിരുന്നു പതിവ്. സ്റ്റേഷന് വളപ്പില്‍ വാഹനങ്ങള്‍ കൊള്ളാതെ വന്നതോടെയാണ് മാമത്ത് വാഹനങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇപ്പോഴും ഇവിടെ കിടക്കുന്നത്. ഇവ മറ്റൊരിടത്തേയ്ക്ക മാറ്റണമെങ്കില്‍ ഇനി വകുപ്പ് വന്‍ തുക ചെലവിടണം. ലേലംചെയ്ത് വില്ക്കണമെങ്കില് സര്‍ക്കാര്‍ തീരുമാനമുണ്ടാകണം. പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങളില്‍ പലതിനും വായ്പയുള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ടാകും. അവ തീര്‍പ്പാകാതെ വാഹനം ലേലം ചെയ്ത് ഒഴിവാക്കാനാകില്ല. ഇങ്ങനെ നൂലാമാലകളില്‍ കുടങ്ങിയ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
കെട്ടിടത്തിന്റെ ഭിത്തിയും മേല്‍ക്കൂരയില്‍ പകുതിയോളം ഭാഗത്തും പാഴ് വള്ളികള്‍ പടര്‍ന്ന് മൂടിയിട്ടുണ്ട്. ഇഴജന്തുക്കള്‍ കെട്ടിടത്തിനകത്തേയ്ക്കെത്താന് ഇതിടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ചുമരിനും മേല്‍ക്കൂരയ്ക്കും ബലക്ഷയത്തിനും ഇടയാക്കും. അടിയന്തിരമായി ഇവിടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് നാട്ടുകാർ ആവശ്യപെട്ടിട്ടുണ്ട്.


















