കൊച്ചി: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ ഉത്തരവ് വിവാദത്തിൽ. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ രാവിലെ അവധി പ്രഖ്യാപിച്ചത്. എന്നാൽ അവധി പ്രഖ്യാപിച്ചപ്പോഴേക്കും ഭൂരിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിരുന്നു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈകി അവധി പ്രഖ്യാപിച്ചത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഇന്ന് രാവിലെ 8.25നായിരുന്നു കളക്ടർ അവധി പ്രഖ്യാപിക്കുന്നത്. ഇതിനകം തന്നെ പല കുട്ടികളും സ്കൂളിൽ എത്തിയിരുന്നു. കുട്ടികൾ സ്കൂളിൽ എത്തിയ സാഹചര്യത്തിൽ തിരിച്ചു വിളിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കളക്ടറുടെ പോസ്റ്റിനടിയിൽ മാതാപിതാക്കൾ പങ്കുവെക്കുകയും ചെയ്തിരുന്നു.



















