കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനാകുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ സജീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത് . “ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി മുതൽ അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം സജീഷ് ഫേസ്ബുക്കിൽ കുറിച്ചു. അധ്യാപികയായ കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ് വധു.
നിപ മഹാമാരിക്കെതിരെ പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് നാല് വർഷമായി. മക്കളുടെ കാര്യം നോക്കാൻ ഒരാൾ വേണമെന്ന ബോധ്യത്തെത്തുടർന്നാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് സജീഷിന്റെ ബന്ധുക്കൾ പറയുന്നു. വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുന്നത്. ഉറ്റബന്ധുക്കൾക്ക് പുറമെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുക്കും. ലിനിയുടെ മരണശേഷം മക്കളായ റിതുൽ, സിദ്ധാർത്ഥ് എന്നിവർക്കൊപ്പം സജീഷ് ചെമ്പനോടയിലെ വീട്ടിലാണ് താമസം.


















