ഹൃദയാഘാതത്തിനിടയിലും കുട്ടികളെ സുരക്ഷതരാക്കി ലോകത്തോട് വിടപറഞ്ഞ് ഡ്രൈവർ

Aug 27, 2022

seena

ഹരിപ്പാട്: ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞു വീഴുമ്പോഴും രമേശൻ മിനി ബസിലുണ്ടായിരുന്ന 12 കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി. പിന്നീട് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. കരുവാറ്റ ശ്രീരാമകൃഷ്ണ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുപോയ മിനി ബസിന്റെ ഡ്രൈവർ കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ ആണ് നെഞ്ചുവേദന അവഗണിച്ച് കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം ജീവിതത്തിൽനിന്നു യാത്രയായത്.

ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ദേശീയപാതയിൽ കരുവാറ്റ വട്ടമുക്കിൽ നിന്ന് എസ്എൻ കടവിലെത്തി കുട്ടികളെ കയറ്റി മടങ്ങുകയായിരുന്നു മിനി ബസ്. നെഞ്ചുവേദന അനുഭവപ്പെട്ട രമേശൻ പെട്ടെന്നു വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തി. പിന്നാലെ സീറ്റിൽ ചരിഞ്ഞു വീണു. ബസിലെ ആയ വിജയലക്ഷ്മി കുലുക്കി വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു. രമേശന്റെ ശരീരമാകെ വിയർത്തിരുന്നു. തുടർന്ന് അവർ പുറത്തിറങ്ങി ബഹളം വച്ച് നാട്ടുകാരുടെ സഹായത്തോടെ അദ്ദേഹത്തെ കാറിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, രമേശന്റെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു. രണ്ടു വശത്തും പാടങ്ങളുള്ള ഭാഗത്തു വച്ചാണ് രമേശൻ കുഴഞ്ഞുവീണത്. ബസ് നിർത്തിയില്ലെങ്കിൽ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയാൻ സാധ്യത ഏറെയായിരുന്നു.

cake tower new
LATEST NEWS