കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്‍. ജംങ്ഷൻ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടനം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും.
പേട്ടയില്‍നിന്ന് തൃപ്പൂണിത്തുറ രാജനഗരിയിലേക്ക് കൊച്ചി മെട്രോ നാളെ ഓടിയെത്തും. പേട്ടയില്‍നിന്ന് 1.8 കിലോമീറ്റര്‍ ദൂരമാണ് എസ്.എന്‍. ജങ്ഷനിലേക്കുള്ളത്. ഈ റീച്ചിന്റെ ഉദ്ഘാടനത്തോടെ തൃപ്പൂണിത്തുറ നഗരത്തിലേക്ക് മെട്രോ എത്തുകയാണ്.
ആലുവമുതല്‍ എസ്‌എന്‍ ജങ്ഷന്‍ വരെയുള്ള യാത്രയ്ക്കും 60 രൂപയാകും നിരക്ക്. വടക്കേകോട്ട, എസ്‌എന്‍ ജങ്ഷന്‍ സ്റ്റേഷനുകള്‍കൂടി വരുന്നതോടെ ആകെ മെട്രോ സ്റ്റേഷനുകള്‍ ഇരുപത്തിനാലാകും.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ കെഎംആര്‍എല്‍ നേരിട്ട് മേല്‍നോട്ടവും നിര്‍മാണവും നടത്തിയ റെയില്‍പ്പാതയാണ് പേട്ട-എസ്‌എന്‍ ജങ്ഷന്‍. ആലുവ മുതല്‍ പേട്ട വരെയുള്ള പാതയ്ക്ക് ഡിഎംആര്‍സിയാണ് മേല്‍നോട്ടം വഹിച്ചത്. 2019 ഒക്ടോബറിലാണ് പേട്ട-എസ്‌എന്‍ ജങ്ഷന്‍ പാതയുടെ നിര്‍മാണം ആരംഭിച്ചത്. കോവിഡും അടച്ചുപൂട്ടലും ഉണ്ടായെങ്കിലും കോവിഡ് മാനദണ്ഡം പാലിച്ചുതന്നെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടി രൂപയാണ് മൊത്തം നിര്‍മാണച്ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 99 കോടി രൂപ ചെലവഴിച്ചു.


















