പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യൂട്യൂബർമാരായ ദമ്പതികൾ ഉൾപ്പെടെയുള്ള സംഘം അറസ്റ്റിൽ. കൊല്ലം പെരുന്നാട് സ്വദേശി ദേവു (24), ഭർത്താവ് കണ്ണൂർ മേലെ ചൊവ്വ വലിയന്നൂർ ഗോകുൽ ദീപ് (29) എന്നിവർ ഉൾപ്പെടെ ആറു പേരാണ് കേസിൽ അറസ്റ്റിലായത്. ദേവു–ഗോകുൽ ദീപ് ദമ്പതികൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ഇവരെ കൂടാതെ ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് നടപടി. ശരത് ആണ് ഹണിട്രാപ്പിന്റെ മുഖ്യസൂത്രധാരൻ
ദേവുവും ഗോകുല്‍ ദീപും ചേർന്ന് നിരവധി ആരാധകരെ വരുതിയിലാക്കിയിരുന്ന വീഡിയോകൾ വ്യത്യസ്ത ഭാവങ്ങളിലും വേഷത്തിലും ഇടവേളകളില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്. സമ്പന്നരെ കുടുക്കാൻ ഹണി ട്രാപ്പ് സംഘത്തിന് ഊര്‍ജം നല്കിയതും ഇരുവരുടെയും പ്രകടനമാണ്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറ് മാസം നിരീക്ഷിച്ച് പിന്തുടർന്നു. ചൂണ്ടയിൽ കുരുങ്ങാൻ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിന് പിന്നാലെ തേൻ കെണിയൊരുക്കി. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ദേവുവിന്റെ നിര്‍ദേശപ്രകാരം വ്യവസായിയോട് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്താന്‍ ആവശ്യപ്പെട്ടത്. ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് ദേവു തന്ത്രപൂർവം വാഹനത്തിൽ വീട്ടിലെത്തിച്ചു.
അവിടെ ശരത് ഉൾപ്പെടെയുള്ളവർ സദാചാര ഗുണ്ടകളെന്ന വ്യാജേനയെത്തി ദേവുവിനെ മർദിക്കുന്നതായി കാണിച്ചു. തുടർന്നു പരാതിക്കാരന്റെ 4 പവൻ സ്വർണമാല, മൊബൈൽ ഫോൺ, 1000 രൂപ, എടിഎം കാർഡുകൾ എന്നിവ തട്ടിയെടുത്ത ശേഷം ഇയാളെ കണ്ണുകെട്ടി ബന്ധിച്ചു കാറിൽ കയറ്റി കൊടുങ്ങല്ലൂരിലേക്കു കൊണ്ടു പോയി. കൊടുങ്ങല്ലൂരിൽ എത്തുന്നതിനു മുൻപു മൂത്രമൊഴിക്കണമെന്നു ആവശ്യപ്പെട്ടതോടെ വാഹനം നിർത്തിയപ്പോൾ പരാതിക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ശ്രദ്ധിച്ചു തുടങ്ങിയതോടെ സംഘം കടന്നുകളഞ്ഞു. പിന്നീട്, പരാതിക്കാരന്റെ ഭാര്യയുടെ ഫോണിലേക്കു സംഭവം ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ടു വിളി എത്തിയതോടെ പൊലീസിനെ സമീപിച്ചു.


















