ഡൽഹി: 153-ാം ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു. സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ സഞ്ചരിക്കാനും ഗാന്ധിജിയുടെ കാൽപ്പാടുകൾ പിന്തുടരാനുമാണ് രാഷ്‌ട്രപതി ആഹ്വാനം ചെയ്തു. മഹാത്മാവിന്റെ ജീവിത ദർശനങ്ങളെ സ്വയം സമർപ്പിക്കാനുള്ള ദിനമാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുഷ്പാർച്ചന നടത്തി. തുടർന്ന് ട്വിറ്റർ വഴി രാജ്യത്തിന് ഗാന്ധിജയന്തി ആശംസകൾ നൽകി. ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷവും പ്രത്യേകത നിറഞ്ഞതാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി രാജ്യത്തെ പൗരന്മാരോട് ഖാദി വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വാങ്ങാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ,പാർട്ടി നേതാക്കൾ എന്നിവർക്കൊപ്പം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. സത്യത്തിന്റെയും അഹിംസയുടെയും സമാധാനത്തിന്റെയും തുടക്കക്കാരനാണ് മഹാത്മഗാന്ധിയെന്നും അദ്ദേഹത്തിന്റെ പാത പിന്തുടരണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.


















