തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജംഗ്ഷൻ, മുല്ലൂര്‍ എന്നിവടങ്ങളില്‍ തിങ്കളാഴ്ച മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് കളക്റ്റർ. മുദ്രാവാക്യം വിളിയും നിരോധിച്ചു. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, സര്‍ക്കാരിന് എതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് അതിരൂപതയുടെ നീക്കം. അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ സര്‍ക്കാരിനെതിരായ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചു. നാളത്തെ റോഡ് ഉപരോധ സമരത്തിന്റേയും, ബുധനാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന്റേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ നിലപാടുകള്‍ ആണെന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ധാര്‍ഷ്ട്യ മനോഭാവമാണെന്നും സര്‍ക്കുലറിലുണ്ട്.


















