തിരുവനന്തപുരം: സംസ്ഥാനത്തെ അരി വില വര്‍ധന നിയന്ത്രിക്കാന്‍ നടപടികളുമായി കേരള സര്‍ക്കാര്‍. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഇന്ന് ചര്‍ച്ച നടത്തും. ആന്ധ്രയില്‍ നിന്നും നേരിട്ട് അരി, മുളക് എന്നിവ ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതയാണ് കേരള സര്‍ക്കാര്‍ തേടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവുമായാണ് ചര്‍ച്ച. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

സംസ്ഥാനത്തെ അരിവിലയിൽ ക്രമാതീതമായ വർധന ഉണ്ടായതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ അരി വിതരണം ചെയ്യും. ഒരു കിലോ ജയ അരിയുടെ വില 35 രൂപയിൽ നിന്ന് 60രൂപയിലേക്ക് വർദ്ധിച്ചിരിക്കുകയാണ്. 37 രൂപയായിരുന്ന വടി മട്ടയുടെ വില 62 രൂപയിലേക്കുയർന്നു. .


















