കൊച്ചി: പുറത്താക്കാതിരിയ്ക്കാനുള്ള ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിയ്ക്കെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ഗവർണറുടെ നടപടി നിയമപരമല്ലെന്നാണ് ഹർജിക്കാർ പറയുന്നത്. എന്നാൽ ഗവർണറുടെ നോട്ടീസിന് മറുപടി നൽകുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഹർജിക്കാരോട് ചോദിച്ചത്. നിയമപ്രകാരം നോട്ടീസ് നൽകി വിസിമാരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാണ് സിംഗിൾ ബെഞ്ച് പ്രത്യേക സിറ്റിങ്ങിൽ നൽകിയ ഉത്തരവ്. യുജിസി ചട്ടം പാലിയ്ക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വിസിമാരോട് 24 മണിക്കൂറിനുള്ളിൽ ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.


















