തിരുവനന്തപുരം: നിയമനകത്ത് വിവാദം കത്തിനിൽക്കുമ്പോൾ തന്നെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു കത്ത് പുറത്തുവന്നു. സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേതാണ് കത്ത്. ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാണ് ആനാവൂർ കത്ത് നൽകിയത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തിൽ ആനാവൂരിന്റെ നിർദേശം.
അറ്റൻഡർ വിഭാഗത്തിൽ ഉടൻ നിയമനം വേണ്ടെന്നും കത്തിൽ ആനാവൂർ നാഗപ്പൻ നിർദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റർ പാഡിൽ തന്നെയാണ് നിയമന ശുപാർശ നൽകിയിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ വിവാദ കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. നഗരസഭയിലെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

പ്രതിപക്ഷ പാർട്ടികൾ കോർപറേഷൻ ആസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ വിവാദ കത്തിന്റെ ഉറവിടമോ പ്രചരിപ്പിച്ചവരെയോ കണ്ടെത്താതെ വഴിമുട്ടി നിൽക്കുകയാണ് അന്വേഷണം. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് വ്യാഴാഴ്ച മടങ്ങി വന്ന ശേഷം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആലോചന. മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി. കൂടാതെ കോർപ്പറേഷനിലെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കും. വിജിലൻസും ഉടൻ റിപ്പോർട്ട് നൽകും. കോർപ്പറേഷനിലെ കൂടുതൽ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

















