കൊല്ലം: ആശ്രമം സ്വദേശികളായ ഇരട്ട സഹോദരങ്ങളായ ദീപു, ദീപക് എന്നിവരെ കല്ലമ്പലം പൊലീസ് വനം വകുപ്പിന് കൈമാറി.
ഇന്നലെ വൈകിട്ട് 6 മണിയോടെ കല്ലമ്പലത്തിനും പാരിപ്പള്ളിയ്കും ഇടയിൽ ഫാർമസി മുക്ക് എന്ന സ്ഥലത്ത് വച്ച് 4 പേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.
ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ പാർക്ക് ചെയ്യാനായി ഒത്തുക്കി നിറുത്തിയപ്പോൾ പുറകേ വന്ന മറ്റൊരു വാഹനം കാറിന്റെ പിൻവശത്ത് ഇടിച്ച ശേഷം നിറുത്താതെ പോയി. തുടർന്ന് അപകടം നടന്ന സ്ഥലത്ത് കല്ലമ്പലം പൊലീസെത്തി നിരീക്ഷിച്ചപ്പോൾ
പൊലീസിന് ഒരു ബാഗ് ശ്രദ്ധയിൽപ്പെട്ടു. ബാഗ് പരിശോധിച്ചപ്പോൾ 3 കഷണങ്ങളായി ആംബർ ഗ്രീസ് (തിമിംഗല ഛർദി) കണ്ടു. ഉടൻ തന്നെ പാലോട് വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രണ്ട് പേരെയും പാലോട് എത്തിച്ച് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ, തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് നിന്നും ഒരാൾ കൊണ്ടുവന്നതാണ്. കഴകൂട്ടത്ത് കൊണ്ട് പോയി ടെസ്റ്റ് ചെയ്ത ശേഷം വിൽക്കും. ഇവരുടെ കൂടെ 2 പേർ കൂടി ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. അഞ്ചേമുക്കാൽ കിലോ ആംബർ ഗ്രീസ് ഉണ്ട്. കിലോയ്ക്ക് ലക്ഷങ്ങൾ കിട്ടും എന്നാണ് അവർ വിശ്വസിക്കുന്നത്. ഇവരെ വൈകിട്ട് നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

















