ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം എഴുപതായി; ധനസഹായം നൽകില്ലെന്ന് ഉറച്ച് നിതീഷ് കുമാർ

Dec 17, 2022

seena

ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം എഴുപതായി. ആദ്യം മരണം റിപ്പോർട്ട് ചെയ്ത സരൺ ജില്ലയിൽ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്. എന്നാൽ 31 പേ‌ർ മാത്രമാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി. മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.

അതേസമയം, പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായിരുന്നു. മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. പ്രതിഷേധം തുടരാനാണ് ബിജെപിയുടെയും തീരുമാനം. അതേസമയം, വിമർശനം ശക്തമായതോടെ സംസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കി. അനധികൃത മദ്യ നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 126 പേരെ അറസ്റ്റ് ചെയ്തതായി അധികൃത‌ർ അറിയിച്ചു.

2016 ഏപ്രിലിലാണ് സംസ്ഥാനത്ത് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ച് കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമനിര്‍മ്മാണം നടത്തിയത്. ഇതിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യദുരന്തങ്ങളുണ്ടായത് എന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ പ്രസ്ഥാവനക്കെതിരെയും ബിജെപി രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ജനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കേണ്ടതാവശ്യമാണെന്നും നിരോധനം ഉള്ള സമയത്ത് ലഭിക്കുന്ന മദ്യം വ്യാജമദ്യമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...