അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടകനായി എത്തുന്ന ഫിലിം ഫെസ്റ്റിവലില്‍നിന്നു സിനിമ പിന്‍വലിക്കുന്നതായി സംവിധായകന് ജിയോ ബേബി. കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍നിന്നു ‘ഫ്രീഡം ഫൈറ്റ്’ സിനിമ പിന്‍വലിക്കുകയാണെന്ന് ജിയോ ബേബി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. കെ ആര് നാരായണന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജാതിവിവേചന ആരോപണം നേരിടുന്ന ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

കുറിപ്പ്: ഫ്രീഡം ഫൈറ്റ് എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ, ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിമിൽ നിന്നും ഞങ്ങൾ പിൻവലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങൾ നേരിടുന്ന, കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രധിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നത്. സർക്കാരിന്റെ/ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഡയറക്ടർ ശങ്കർ മോഹൻ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.

















