താപനില താഴ്ന്നതോടെ ഉത്തരേന്ത്യയില്‍ ഇന്ന് പരക്കെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് അടുത്ത രണ്ടോ മൂന്നോ മണിക്കൂർ കൂടി തുടരുമെന്നും ക്രമേണ മെച്ചപ്പെടുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനിടെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു.

ചണ്ഡീഗഡ്, വാരണാസി, ലക്നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ദില്ലിയിലേക്ക് തിരിച്ച് വിട്ടു. ഉത്തർപ്രദേശിലും പഞ്ചാബിലും മൂടൽമഞ്ഞ് കനത്തതാണ് വിമാനങ്ങൾ തിരിച്ചുവിടാൻ കാരണമെന്ന് ദില്ലി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ദില്ലിയിൽ അന്തരീക്ഷം തെളിഞ്ഞതാണെന്നും ദില്ലി വിമാനത്താവള അധികൃതർ അറിയിച്ചു. രണ്ട് മൂന്ന് മണിക്കൂറോളം മൂടല്‍ മഞ്ഞ് നില്‍ക്കുമെന്നും പിന്നാലെ സാധാരണനില കൈവരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പുലര്‍ച്ചെ 4.30 ന് ഡൽഹി അന്താരാഷ്ട്രാ വിമാനത്താവളവും ഫോഗ് അലര്‍ട്ട് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. അന്ന് യമുന നഗറിലെ അംബാല – സഹരൻപൂർ ഹൈവേയിൽ ഞായറാഴ്ച 22 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു ഡസനോളം പേർക്ക് പരിക്കേറ്റു. മൂടൽമഞ്ഞ് കാരണം റോഡിലെ ദൃശ്യപരത കുറവായതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ ഇന്നലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. നോര്‍ത്തേണ്‍ റെയില്‍വേ 11 ഓളം ട്രെയിന്‍ സര്‍വ്വീസുകള്‍ മൂടല്‍മഞ്ഞ് കാരണം വൈകി ഓടുമെന്ന് ട്വീറ്റ് ചെയ്തു.

















