അടിമാലി: തിങ്കൾകാട് എസ് വളവിൽ പാതിരാത്രിയിൽ ഉയർന്നതു കൂട്ട നിലവിളി. വിദ്യാർഥികൾ ടൂറിനു വന്ന ബസ് കൊക്കയിലേക്കു മറിഞ്ഞത് പാതി രാത്രിയിലാണ്. ഞായറാഴ്ച പുലർച്ചെ ഒന്നോടെ നടന്ന അപകടത്തിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. മലപ്പുറം തിരൂർ ആദവനാട് പരിധി ചേനാടൻ വീട്ടിൽ സൈനുദീന്റെ മകൻ മുഹമ്മദ് മിൽഹാജ് (20) ബസിന്റെ അടിയിൽപ്പെട്ടതോടെയാണ് മരിച്ചത്. നാലു മണിക്കൂറിനു ശേഷമാണ് മിൽഹാജിനെ പുറത്തെടുക്കാൻ കഴിഞ്ഞത്.
തിരൂർ റീജണൽ ഐടിഐയിലെ എസി മെക്കാനിക് വിദ്യാർഥികൾ ബ്രീസ് ക്ലബിന്റെ നേതൃത്വത്തിലാണ് വിനോദയാത്രയ്ക്കായി വന്നത്. ഡിസംബർ 29ന് തിരൂരിൽനിന്നു യാത്ര പുറപ്പെട്ട് 30ന് കൊടൈക്കനാലിൽ എത്തി. അവിടെ നിന്ന് 31ന് തിരിച്ച് രാമക്കൽമേട്ടിൽ എത്തി. തുടർന്ന് തിങ്കൾകാട് വഴി തിരികെ പോകുന്നതിനിടെ ആയിരുന്നു അപകടം. കല്ലാർകൂട്ടി മയിലാടുംപാറ റൂട്ടിൽ മുനിയറയിൽനിന്ന് ഒന്നര കിലോമീറ്റർ മാറി തിങ്കൾകാട് എസ് വളവിനു സമീപമാണ് ബസ് മറിഞ്ഞത്.

കൊടുംവളവും കുത്തിറക്കവുമുള്ള പ്രദേശമാണ്. ഇറക്കത്തിൽ ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ ബ്രേക്ക്പാഡ് ജാമായി. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്കു മറിയുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു ബസ്. വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം നേതൃത്വം നൽകിയത്.
പിന്നാലെ പോലീസും അഗ്നിരക്ഷാ സേനയും എത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ വാഹനത്തിനുള്ളിൽനിന്നു പുറത്തെടുത്തത്. അടിമാലി, രാജാക്കാട്, നെടുങ്കണ്ടം, വെള്ളത്തൂവൽ എന്നിവിടങ്ങളിൽനിന്ന് ആംബുലൻസുകളും പോലീസും എത്തി. ഒരു വാഹനത്തിൽ നാലും അഞ്ചും പേരെ വീതം കയറ്റിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇരുട്ടായതിനാൽ ബസിന്റെ അടിയിൽ മിൽഹാജ് കിടക്കുന്ന വിവരം രക്ഷാപ്രവർത്തകർക്ക് ആദ്യം മനസിലാക്കാനായില്ല.
പുലർച്ചെ അഞ്ചോടെ പരിക്കേറ്റ കുട്ടികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം ബസിന്റെ അടിയിൽനിന്നു കണ്ടെത്തിയത്. 32 പേരെ അടിമാലി താലൂക്ക് ആശുപത്രിയിലും ഒൻപതു പേരെ അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രിയിലും എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം സാരമായി പരിക്കേറ്റ 16 പേരെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധിക്യതർ അറിയിച്ചു.

















