തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുളും പിടികൂടി. എട്ടു പേർ പോലീസിന്റെ പിടിയിൽ .നേമം സ്വദേശി ശ്രീജിത്ത് (30), പൂന്തുറ പുത്തൻപള്ളി സ്വദേശി ആർശ് (21), മുട്ടത്തറ സ്വദേശി ദീപു ജി ദത്ത് (43), തിരുവല്ലം സ്വദേശി രജ്ജിത്ത് (22), പള്ളിച്ചൽ സ്വദേശികളായ വിഷ്ണു ( 22 ), ശ്യാംകുമാർ ( 25 ) കരമന സ്വദേശികളായ സുബാഷ് (25), അരുൺ (23) എന്നിവരാണ് പിടിയിലായത്.
പിടിയിലായവരിൽ ദീപു ദത്ത്, ശ്രീജിത്ത് എന്നിവർ കൊല കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. 2.5 ഗ്രാം എംഡിഎംഎയും 5 എൽഎസ്ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടികൂടി. രണ്ടു കാറുകളും പിടികൂടി
ലഹരി കടത്തുകാരെ കർശനമായി നിരീക്ഷിച്ചു വരുന്നതിനിടെയാണ് തിരുവനന്തപുരം നഗരത്തിലെ ഈ സംഘം ഗോവയും മറ്റു സ്ഥലങ്ങളും സന്ദർശിച്ച കാര്യം മനസ്സിലാക്കിയത്. നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഷീൻതറയിലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് ഇവർ കസ്റ്റഡിയിലായത്.


രണ്ടു കാറുകളിലായിട്ടാണ് എട്ടു പേർ എത്തിയത്. ജില്ലാ അതിർത്തി മുതൽ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഡാൻസാഫ് ടീമും സിറ്റി ഷാഡോ ടീമും ചേർന്നാണ് ഇവരെ പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ പോലീസ് കണ്ടെത്തിയത്.
പോലീസ് നായയെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി ഇവർ വലിയ അളവിൽ എത്തിച്ച സിന്തറ്റിക് ലഹരി വസ്തുക്കൾ മറ്റെവിടെയെങ്കിലും വിറ്റിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികളെ കഴക്കൂട്ടം പോലീസിന് കൈമാറി.

















