പുരയിടത്തിന് തീയിട്ട ഉടമസ്ഥൻ പൊള്ളലേറ്റ നിലയിൽ. വർക്കല പുന്നമൂട് സ്വദേശി വിക്രമൻ നായരാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. 74 വയസ്സുണ്ട്. ഇദ്ദേഹത്തിന് വർക്കലയിൽ ഗ്രൗണ്ട് ഫയർ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് വയോധികനെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. വർക്കല ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗം വിഷ്ണുവിന്റെ പിതാവ് കൂടിയാണ് വിക്രമൻ നായർ.

നാട്ടുകാരാണ് പുരയിടത്തിന് തീ കത്തുന്നത് ഫയർ ഫോഴ്‌സിനെ അറിയിക്കുന്നത്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുമ്പോൾ ആണ് പുരയിടത്തിലെ മാവിന്റെ ചുവട്ടിൽ ഇദ്ദേഹത്തെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. മുഖവും കാലും ഉൾപ്പെടെ നല്ല രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. തീ അണയ്ക്കാൻ എത്തിയ ഫയർ ഫോഴ്‌സിന്റെ ടീം അംഗം വിഷ്ണു ആണ് പിതാവിനെ പൊള്ളലേറ്റ നിലയിൽ കാണുന്നത്.

തുടർന്ന് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ട് പോയിട്ടുണ്ട്. വിക്രമൻ നായർ രാവിലെ പുരയിടം വൃത്തിയാക്കി തീ ഇടുകയായിരുന്നു. റോഡരികിൽ കൂട്ടിയിട്ട പുല്ലിൽ തീ ഇടുകയും ഈ തീ പുരയിടത്തിലെ പുല്ലിലേക്ക് പടരുകയും ആയിരുന്നു. വേനൽ കാലം ആയതിനാൽ ഗ്രൗണ്ട് ഫയർ സാധാരണമാണ്.
ഇതിനിടയിൽ അബദ്ധത്തിൽ ഇതിൽ അകപ്പെട്ട് പോവുകയോ, തുടർന്ന് അബോധവസ്ഥയിലോ ആയിട്ടുണ്ടാവാം എന്നാണ് ഫയർ ഫോഴ്‌സിന്റെ നിഗമനം.

















