തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവിനെ കാമുകിയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി. തമിഴ്നാട് തക്കല സ്വദേശിയായ മുഹൈദിന്‍ അബ്ദുള്‍ ഖാദറാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ചിറയന്‍കീഴിലെ റിസോട്ടില്‍ കെട്ടിയിട്ടശേഷം പണവും സ്വര്‍ണവും കവര്‍ന്നതായാണ് യുവാവിന്റെ പരാതി.
ഇക്കഴിഞ്ഞ 22-ന് മുഹൈദിനെ കാറിൽ തട്ടിക്കൊണ്ടുപോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ട് ദിവസം കെട്ടിയിട്ടു. മുഹൈദിന്റെ കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ചേർന്നായിരുന്നു കവർച്ച നടത്തിയത്. ദുബായിൽ വച്ച് മുഹൈദിനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിൻമാറിയ മുഹൈദിനോട് ഇൻഷ ഒരു കോടി നൽകാൻ ആവശ്യപ്പെട്ടു.

എന്നാൽ ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയി 15 ലക്ഷത്തി 70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്. ഒപ്പം മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങിയതായി പരാതിയുണ്ട്. തുടര്‍ന്ന് പ്രവാസിയെ സ്കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. ശംഖുമുഖം അസി. കമ്മീഷണറുടെ നേത്യത്വത്തിലായിരുന്നു അന്വേഷണം.


















