തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി ഡൽഹിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്. സരിതയുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്. സഹപ്രവർത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

സംസ്ഥാന ഫൊറൻസിക് ലാബിൽ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ലാത്തതിനാലാണ് കോടതി മുഖേന ഡൽഹി ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത ഇപ്പോള്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലാണ്. സരിതയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സഹായി ആയിരുന്ന വിനുകുമാറിനെതിരെ 2022 നവംബറിലാണ് വധശ്രമത്തിന് കേസെടുത്തത്.


















