കടയ്ക്കാവൂർ ഉപതിരഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് 12ആം വാർഡ് ഉപതിരഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷന് മുന്നിലെ സിപിഎം കൊടിയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് രണ്ട് ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായത്.
ഉപ – തിരഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷനായ കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ് സ്കൂളിന് തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിൽ തിരഞ്ഞെടുപ്പ് ചട്ടം പാലിയ്ക്കാതെ സിപിഎം തൊഴിലാളി സംഘടന സ്ഥാപിച്ച കൊടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലതവണ ബിജെപി പ്രവർത്തകർ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചെങ്കിലും ഇത് മാറ്റുവാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയിരുന്നില്ല. ഇതേ തുടർന്ന് ബിജെപി പ്രവർത്തകനും കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അംഗവുമായ അഭിലാഷിന്റെ നേതൃത്വത്തിൽ ബിഎംഎസ് പതാക സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിനെയാണ് പോലീസ് ഏപക്ഷീയ നിലപാട് സ്വീകരിച്ചുകൊണ്ട് അതിക്രമം കാട്ടിയത്.
തുടർന്ന് ബിജെപി പ്രവർത്തകരായ അഭിലാഷ്, ഓമി ഏലാപ്പുറം തുടങ്ങിയവരെ പോലീസ് ബലം പ്രയോഗത്തിലൂടെ പോലീസ്സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ബിജെപി പ്രവർത്തകരും നേതാക്കളും പോലീസ് സ്റ്റേഷനിലെത്തി പോലീസ് അധികൃതരുമായി നടത്തിയ ചർച്ചയിൽ ബിജെപി പ്രവർത്തകരെ വിട്ടയക്കുകയായിരുന്നു.

















