കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകൾ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകൾ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി വിമർശിച്ചു. ഓരോ ദിവസവും നിർണായകമാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവർത്തനം വേണം. വിഷയത്തിൽ കർശന ഇടപെടൽ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് ഓൺലൈനായി 1.45 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മറുപടി നൽകാൻ നാളെവരെ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. വിഷയത്തിൽ ജ.ദേവൻ രാമചന്ദ്രൻ നൽകിയ കത്തിനെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.



















