തിരുവനന്തപുരം: പൊങ്കാല കഴിഞ്ഞുള്ള നഗരത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ ഒന്നാണ് കൃത്രിമ മഴ. പൊങ്കാല കഴിഞ്ഞ് അവശിഷ്ടങ്ങളെല്ലാം നീക്കിയ ശേഷം കൃത്രിമ മഴ ഒരുക്കുന്നു. മഴയിൽ നഗരത്തിലെ റോഡുകളെല്ലാം കഴുകി വൃത്തിയാക്കും. പതിറ്റാണ്ടുകൾക്ക് മുന്നേ ഇത് ചെയ്ത് വരുന്നു. കഴിഞ്ഞ 12 വർഷമായി കഴുകി വൃത്തിയാക്കുന്നത് തരംഗിണിയാണ്. ഇന്ന് വൈകിട്ട് ഏഴരയോടെ സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും ആദ്യ മഴ.

പൊങ്കാല കഴിഞ്ഞുള്ള പൊടി പടലങ്ങൾ നീക്കുന്നതിനും അന്തരീക്ഷം തണുപ്പിക്കുന്നതിനും തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് തരംഗിണി. സിനിമ ഷൂട്ടിങ് ഉൾപ്പെടയുള്ളവർക്ക് കൃത്രിമ മഴയും കാറ്റും ഒരുക്കുന്ന സ്ഥാപനമാണ് തരംഗിണി. കല്ലിയൂർ പെരിങ്ങമ്മല തെറ്റിവിളയിലാണ് തരംഗിണി പ്രവർത്തിക്കുന്നത്. ഇന്ന് കൃത്രിമ മഴയ്‌ക്കായി നാല് വാഹനങ്ങളാണ് നിരത്തിലിറങ്ങുക. ഇക്കുറി ഇവരെ സഹായിക്കുന്നതിനായി കോർപറേഷന്റെ 15 ജീവനക്കാരും ഒപ്പമുണ്ട്. മഴയ്‌ക്കായുള്ള വെള്ളം സംഭരിച്ചിട്ടുള്ള വാഹനത്തിൽ വീണ്ടും ജലം സംഭരിക്കുന്നതിനായി ടാങ്കർ ലോറി ഉൾപ്പടെ മറ്റ് 18 വാഹനങ്ങളും സജ്ജമാണ്.


















