ഡൽഹി: കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി കെ വിനോദ് ചന്ദ്രൻ ഇനി പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്. വിനോദ് ചന്ദ്രനെ ചീഫ് ജസ്റ്റിസാക്കിക്കൊണ്ട് കേന്ദ്രം വിജ്ഞാപനമിറക്കി. നോർത്ത് പറവൂർ സ്വദേശിയാണ്. 2011ലാണ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുൻപു നൽകിയ പല ശുപാർശകളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുത്തിരുന്നില്ല. ബോംബെ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാൻ നേരത്തേ കൊളീജിയം ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ മടക്കിയിരുന്നു. തുടർന്ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ഡിസംബറിൽ ശുപാർശ നൽകിയെങ്കിലും അനുകൂലനടപടിയുണ്ടായില്ല. ഫെബ്രുവരിയിലാണ് പട്നയിലേക്കുള്ള ശുപാർശ നൽകുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കവേ സായാഹ്ന പഠനത്തിലൂടെയാണ് നിയമബിരുദം നേടിയത്. തുടർന്ന് ബാങ്ക് ഉദ്യോഗം രാജിവെച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നു. 1990-ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24-ന് സ്ഥിരം ജഡ്ജിയായി. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.


















