കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സുപ്രിംകോടതി. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായകമായ ഉത്തരവ്.
നിലവില്‍ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കില്‍ നേരിട്ടോ തപാല്‍ മുഖാന്തരമോ വേണം അപേക്ഷ നല്‍കുവാന്‍. ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നവര്‍ പ്രവാസികളാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ ഉണ്ടെങ്കിലും സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ നിലവിലില്ല. സമ്പൂർണ ഡിജിറ്റല്‍ സംസ്ഥാനമെന്ന പെരുമ പറയുന്ന കേരളത്തിലും ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ: ജോസ് എബ്രഹാം മുഖേന സുപ്രിം കോടതിയെ സമീപിച്ചത്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. കൊവിഡ് കാലത്ത് റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുപ്രിം കോടതിയില്‍ നിന്നും പ്രവാസികള്‍ക്കനുകൂലമായി നിരവധി കോടതിവിധികള്‍ നേടിയെടുത്തിട്ടുള്ള സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍.

അര്‍ഹരായ പ്രവാസികള്‍ക്ക് വിദേശരാജ്യത്തും ഇന്ത്യന്‍ മിഷനുകളിലൂടെ സൗജന്യ നിയമസഹായം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണയിലുമാണ്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടിയാണ് സുപ്രിം കോടതിയുടെ ഈ ഇടപെടലെന്നും തുടര്‍ന്നും ഇത്തരം നടപടികളുമായി മുന്‍പോട്ടു പോകുമെന്നും പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡും,ഗ്ലോബല്‍ വക്താവുമായ സുധീര്‍ തിരുനിലത്തു അറിയിച്ചു.

















