അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി; ആഘോഷം വേണ്ട, സെല്‍ഫിക്കും വിലക്ക്

Apr 5, 2023

seena

കൊച്ചി: ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് ഹൈക്കോടതി. പറമ്പിക്കുളം മുതുവരച്ചാല്‍ ഒരു കൊമ്പന്‍ എന്ന സ്ഥലത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതാണ് ഉചിതമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശയാണ് ഹൈക്കോടതി അംഗീകരിച്ചത്. ആനയെ മാറ്റുന്ന സമയം ചീഫ് വെറ്റിനറി ഓഫീസറായ അരുണ്‍ സക്കറിയയ്ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അരിക്കൊമ്പനെ പിടികൂടുമ്പോള്‍ പടക്കം പൊട്ടിച്ചും സെല്‍ഫിയെടുത്തും ആഘോഷിക്കുന്നതും ഹൈക്കോടതി വിലക്കി. ഇതിന് പുറമേ കാട്ടാനയുടെ പ്രശ്‌നം നേരിടുന്ന ജനവാസമേഖലകളില്‍ ദൗത്യ സംഘത്തെ നിയോഗിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

അരിക്കൊമ്പന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയാണുള്ളതെന്നും വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് സുലഭമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമിതി പ്രദേശത്ത് നേരിട്ട് പോയി പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തത്.

പറമ്പിക്കുളം മുതുവരച്ചാല്‍ ഒരു കൊമ്പന്‍ എന്ന സ്ഥലത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതാണ് ഉചിതമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതിന് പുറമേ അരിക്കൊമ്പനെ പിടികൂടുമ്പോള്‍ പടക്കം പൊട്ടിച്ചും സെല്‍ഫിയെടുത്തും ആഘോഷിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ആന ഇതിനോടകം തന്നെ പ്രയാസത്തിലാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഉത്തരവ്.

റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെ, ഹൈക്കോടതി നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്. മദപ്പാടുള്ള ആനയെ പറമ്പിക്കുളം വരെ എങ്ങനെ എത്തിക്കുമെന്ന ചോദ്യമാണ് മുഖ്യമായി കോടതി ഉന്നയിച്ചത്. അരിക്കൊമ്പനെ മാറ്റുന്നതിന് ഇത് തടസ്സമല്ലെന്നും ജാഗ്രതയോടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും കോടതിയില്‍ നേരിട്ട് ഹാജരായ അരുണ്‍ സക്കറിയ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനയെ മാറ്റുന്ന സമയം ചീഫ് വെറ്റിനറി ഓഫീസറായ അരുണ്‍ സക്കറിയയ്ക്ക് തീരുമാനിക്കാമെന്ന് കോടതി നിര്‍ദേശിച്ചത്. ഇതിന് പുറമേ കാട്ടാനയുടെ പ്രശ്‌നം നേരിടുന്ന ജനവാസമേഖലകളില്‍ ദൗത്യ സംഘത്തെ നിയോഗിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

cake tower new
LATEST NEWS