‘അരിക്കൊമ്പനെ ഇവിടെ വേണ്ട’; വനംവകുപ്പിന്റെ ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍

Apr 11, 2023

seena

തൃശൂര്‍: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനായുള്ള വനംവകുപ്പിന്റെ ട്രയല്‍ റണ്‍ നാട്ടുകാര്‍ തടഞ്ഞു. വാഴച്ചാലില്‍ ലോറി തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ആദിവാസികളും ജനപ്രതിനിധികളും അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇപ്പോള്‍ തന്നെ വന്യമൃഗങ്ങളുടെ ശല്യം മൂലം ദുരിതത്തിലാണ് തങ്ങളെന്നും നാട്ടുകാര്‍ പറഞ്ഞു. ആനയെയും പുലിയെയും പാമ്പിനെയും എല്ലാം പിടിച്ചാലും ഇവിടെ കൊണ്ടുവന്നാണ് ഇടുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അരിക്കൊമ്പനെ ഇവിടെ വേണ്ട. ഞങ്ങളും മനുഷ്യരാണ്.

ഇവിടെ ജീവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമില്ലേ. ആനയെ കൊണ്ടുവരാന്‍ സമ്മതിക്കില്ലെന്നും, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കയറ്റിവിടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ചാലക്കുടി, അതിരപ്പിള്ളി വനമേഖലയിലൂടെ പറമ്പിക്കുളത്തേക്ക് എത്തിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് വനംവകുപ്പ് രാവിലെ ഏഴുമണിയോടെ ട്രയല്‍ റണ്‍ നടത്തിയത്.

വാഴച്ചാല്‍ ചെക്‌പോസ്റ്റ് കഴിഞ്ഞ് മുന്നോട്ടുപോയപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ചെത്തി ട്രയല്‍ റണ്‍ തടഞ്ഞത്. അരിക്കൊമ്പനെ കാടു മാറ്റുന്നതിനെതിരെ പറമ്പിക്കുളത്തും പ്രതിഷേധം തുടരുകയാണ്. അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. പഞ്ചായത്തു പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

അരിക്കൊമ്പന്‍ വിഷയം ഹൈക്കോടതി നാളെ പരിഗണിക്കും. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി അടക്കം കോടതി പരിഗണിക്കും. നെന്മാറ എംഎല്‍എ കെ ബാബുവാണ് റിവ്യൂ ഹര്‍ജി ഫയല്‍ ഹര്‍ജി ചെയ്തത്. ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.

cake tower new
LATEST NEWS