തൃശൂർ: തൃശൂരിലെ കിള്ളിമംഗലത്ത് യുവാവിന് നേരെ ആൾക്കൂട്ട മർദനം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദനത്തിന് ഇരയായത്. കിള്ളിമംഗലം സ്വദേശി അബ്ബാസിന്റെ വീട്ടിൽ അടയ്‌ക്ക മോഷ്ടിക്കാൻ കയറിയെന്ന് ആരോപിച്ചായിരുന്നു മർദനം.
അടക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടിൽ നിന്നും സ്ഥിരമായി അടക്ക മോഷണം പോകാറുണ്ടായിരുന്നു. വീടിനു സമീപം വെച്ച സിസിടിവി ദൃശ്യങ്ങളിലും സന്തോഷ് അടയ്‌ക്ക മോഷ്ടിക്കുന്നത് പതിഞ്ഞിരുന്നു. സംഭവമറിഞ്ഞ് ചേലക്കര പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളെ നാട്ടുകാർ കെട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം. തലയിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾക്ക് ശസ്ത്രക്രിയ നടത്തി. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.


















