തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ തടവുകാരന്റെ വിഫലശ്രമം. ഒരു ബ്ലോക്കിന്റെ മതിൽ ചാടി എത്തിയത് അടുത്ത ബ്ലോക്കിൽ. അബദ്ധം പറ്റിയെന്ന് മനസിലായതോടെ മതിൽ ചാടി പഴയ ബ്ലോക്കിലെത്തി. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. മാവേലിക്കര കോടതി റിമാൻഡ് ചെയ്ത മോഷണക്കേസ് പ്രതിയായ യുവാവാണ് ജയിൽ ചാടാൻ ശ്രമിച്ചത്. ഇയാൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ എത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. അവധി ദിവസമായതിനാൽ ഇന്ന് തടവുകാർക്ക് ടിവി കാണാനുൾപ്പടെ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഇയാൾ തടവുചാടാൻ ശ്രമം നടത്തിയത്.
ഏഴടിപ്പൊക്കമുള്ള മതിൽ ചാടിക്കടന്നപ്പോളാണ് അബദ്ധം മനസിലായത്. സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതിനെ തുടർന്ന് തിരക്കിയിറങ്ങിയ വാർഡൻമാരാണ് അടുത്ത ബ്ലോക്കിൽ ഈ തടവുകാരൻ ഇരിക്കുന്നത് കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നത് ചോദിച്ചപ്പോൾ മൂത്രമൊഴിക്കാനെത്തിയതെന്നായിരുന്നു മറുപടി. തടവുകാരൻ മതിൽ ചാടാനുള്ള ശ്രമം നടത്തിയതാണെന്ന് മനസിലായതോടെ ഇയാളെ അതീവ സുരക്ഷയുള്ള മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി.

















