ഡൽഹി: എസ്എൻസി ലാവ്ലിൻ കേസ് നാളെ വീണ്ടും സുപ്രീം കോടതി പരിഗണിക്കും. കേസിൽ ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവരുടെ പുതിയ ബെഞ്ചും രൂപീകരിച്ചു. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്.
പനിയെ തുടർന്ന് ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തെക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകൻ എം എൽ ജിഷ്ണു കത്തു നൽകി. ഇത് അനുവദിക്കുമോയെന്നത് കേസ് പരിഗണിക്കുമ്പോൾ മാത്രമേ അറിയാൻ കഴിയൂ. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികളിൽ നാളെയും വാദം തുടരുന്നതിനാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകുമോയെന്നതിലും വ്യക്തതയില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. 32 തവണയാണ് ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാൽ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്.

















