തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കനത്ത സുരക്ഷ. നഗരത്തിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി, ട്രെയിന്‍ സര്‍വീസുകളിലടക്കം നിയന്ത്രണം ഏര്‍പ്പടുത്തിയിട്ടുണ്ട്. ശംഖുമുഖം, ഓൾസെയിന്റ്സ്, ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, ആർബിഐ, പനവിള, മോഡൽ സ്കൂൾ ജംഗ്ഷൻ, അരിസ്റ്റോ ജംഗ്ഷൻ, തമ്പാനൂർ വരെയുള്ള റോഡുകളിലും, ബേക്കറി ജംഗ്ഷൻ, വാൻ റോസ്, സെൻട്രൽ സ്റ്റേഡിയം വരെയുള്ള റോഡുകളിലും രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പൊതുപരിപാടികളുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ പ്രധാന റോഡിലോ ഇടറോഡുകളിലോ പാർക്ക് ചെയ്യരുത്. തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ ഇന്നു രാവിലെ എട്ടു മണി മുതൽ രാവിലെ 11 വരെ അടച്ചിടും. ഡിപ്പോയിലെ കടകൾക്കും പ്രവർത്തനാനുമതിയില്ല. 11 മണി വരെ തമ്പാനൂരിൽ നിന്നുള്ള ബസ് സർവീസുകൾ വികാസ് ഭവനിൽ നിന്നാകും ആരംഭിക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഇന്ന് യാത്രക്കാര്‍ നേരത്തെയെത്തണമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അഭ്യർത്ഥിച്ചിട്ടുണ്ട്. ഗതാഗതനിയന്ത്രണം യാത്രയെ ബാധിക്കാതിരിക്കാനാണ് ഈ നിർദേശം. തിരുവനന്തപുരത്തെ പരിപാടികൾ കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങി പോകുന്നതു വരെ തലസ്ഥാന നഗരിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചിയിൽ നിന്നും രാവിലെ 10.15 നാണ് ഉദ്ഘാടന പരിപാടികൾക്കായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിച്ചേരുക. വിമാനത്താവളത്തിൽ ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. ഉദ്ഘാടന പരിപാടികൾക്കു ശേഷം ഉച്ചയ്ക്ക് 12.40 ഓടെ പ്രധാനമന്ത്രി സൂറത്തിലേക്ക് യാത്ര തിരിക്കും.

















