നാവായിക്കുളം കരിമ്പുവിളയിൽ വീണ്ടും കാട്ടുപന്നി ആക്രമണം. ഈ പ്രദേശത്ത് പന്നി ശല്യം കൂടിയിട്ടുണ്ട്. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 7.30 ന് ആയിരുന്നു സംഭവം. മടവൂര്‍ അംബിക വിലാസത്തില്‍ കാര്‍ത്തികേയന്‍, പള്ളിക്കല്‍ കാവുവിള വീട്ടില്‍ സുദേവന്‍, പത്രം ഏജന്റ് സുനില്‍കുമാര്‍ എനിവര്‍ക്കാണ് പരിക്കേറ്റത്. സ്‌കൂട്ടറില്‍ പള്ളിക്കല്‍ ഭാഗത്തേക്ക് പോയ സുദേവനെ കാട്ടുപന്നി ആക്രമിച്ചു.
വാഹനത്തില്‍നിന്ന് വീണ സുദേവനെ രക്ഷിക്കാന്‍ ശ്രമിച്ച ലോട്ടറി വില്പനക്കാരന്‍ കാര്‍ത്തികേയനെയും പന്നി ആക്രമിച്ചു. കാല്‍ മുട്ടിന് പരിക്കേറ്റ കാര്‍ത്തികേയന്‍ ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞദിവസം കുടവൂര്‍ സ്വദേശിയായ യുവാവിനും കപ്പാം വിള പത്രം ഏജന്റ് എസ്. സുനില്‍ കുമാറിനും കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
പന്നിയുടെ ആക്രമണം കാരണം നാട്ടുകാര്‍ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടും പഞ്ചായത്ത്അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാവിലെ പത്രം, പാല്‍ വിതരണത്തിന് ഇറങ്ങുന്നവരാണ് കൂടുതല്‍ ആക്രമണത്തിന് ഇരയാകുന്നത്. വേഗത്തില്‍ വരുന്ന ഇരുചക്ര വാഹനങ്ങള്‍ പന്നിയെ കണ്ട് നിയന്ത്രണം വിട്ട് അപകടത്തില്‍പെടുന്നതും പതിവാണ്
















