ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ ജൂലൈ 31 നുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് നിർദ്ദേശം. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. അതിനുള്ളിൽ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം, വിചാരണ വൈകുന്നത് ദിലീപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയെന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ വാദം. സാക്ഷിയായ ബാലചന്ദ്രകുമാറിൻ്റെ വിസ്താരം ദീലീപിൻ്റെ അഭിഭാഷകർ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ഓൺലൈൻ മുഖേനയുള്ള വിചാരണയിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും, സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ തന്നെ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.

















