തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തു മഴ കനക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും വയനാട്ടിൽ നാളെയും കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തു ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരും. ഇന്നലെ കൊച്ചി (20.2 മില്ലിമീറ്റർ), ആലപ്പുഴ (9.8), കോട്ടയം (6.8), തിരുവനന്തപുരം (2.3) മഴ ലഭിച്ചതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി തിങ്കളാഴ്ച രൂപപ്പെട്ട ന്യൂനമർദം ഇന്നത്തോടെ തീവ്രമാകുമെന്നും തുടർന്നു മോക്ക ചുഴലിക്കാറ്റായി മാറുമെന്നുമാണു മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ലെങ്കിലും കർണാടക തീരത്തു വിലക്കുണ്ട്. ചുഴലിക്കാറ്റ് വ്യാഴാഴ്ച വരെ വടക്കുപടിഞ്ഞാറുദിശയിൽ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ സഞ്ചരിച്ച ശേഷം പിന്നീടു ബംഗ്ലദേശ്, മ്യാൻമർ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം.
















