ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം: തടവുശിക്ഷ 5 വർഷമായി ഉയർത്തും, ഭേദഗതി ഉടൻ

May 13, 2023

seena

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കും ആരോഗ്യസ്ഥാപനങ്ങൾക്കുമെതിരായ ആക്രമണങ്ങൾക്കുള്ള തടവുശിക്ഷ അഞ്ചുവർഷമായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നേരത്തേയുള്ള നിയമം ശക്തമല്ലെന്നാരോപിച്ച് ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിർദേശങ്ങൾകൂടി പരിഗണിച്ചായിരിക്കും ഓർഡിനൻസ് തയ്യാറാക്കുന്നത്.

നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ എന്ന നിർവചനത്തിൽ വരുന്നത്. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ എന്നിവരടക്കം ആശുപത്രി ജീവനക്കാർക്കെല്ലാം പരിരക്ഷ ലഭിക്കും.

നിയമ, ആരോഗ്യവകുപ്പുകൾകൂടി ചർച്ചചെയ്തശേഷം കരട് അന്തിമമാക്കി അടുത്തയാഴ്ച മന്ത്രിസഭായോഗത്തിൽ സമർപ്പിക്കും. നിലവിലുള്ള നിയമത്തിൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയുമാണ് ആശുപത്രികളിലെ അക്രമണങ്ങൾക്കുള്ള പരമാവധി ശിക്ഷ. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വി എസ് ശിവകുമാർ ആരോഗ്യമന്ത്രി ആയിരിക്കെ 2012ലാണ് നിയമം കൊണ്ടുവന്നത്.

cake tower new
LATEST NEWS