പത്തനംതിട്ട: നായ്ക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ 60കാരൻ തിരിച്ചുകയറുന്നതിനിടെ കിണറ്റിൽ വീണുമരിച്ചു. കോട്ടാങ്ങൽ പുത്തൂപ്പടി സ്വദേശി മോഹനൻ പിള്ളയാണ് മരിച്ചത്.
ഇന്നലെ രാവിലെ വീടിനടുത്തുള്ള പുരയിടത്തിലെ 15 അടി ആഴമുള്ള പൊട്ടക്കിണറ്റിലാണ് നായ്ക്കുട്ടി വീണത്. നായയെ രക്ഷിക്കാൻ മോഹനൻപിള്ള കയർകെട്ടി കിണറ്റിലിറങ്ങി. ഭാര്യ സുമ കിണറ്റിൻകരയിലുണ്ടായിരുന്നു. നായ്ക്കുട്ടിയുമായി കയറിൽ പിടിച്ചു തിരിച്ചുകയറുന്നതിനിടെ മോഹനൻപിള്ള വീണ്ടും കിണറ്റിലേക്കു വീണു.
നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറ്റിലിറങ്ങിയവർ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി. കിണറ്റിനുള്ളിൽ വായുലഭ്യത കുറവായതിനാൽ തലകറക്കമുണ്ടായിരിക്കാമെന്നാണ് സംശയം. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്കാരം.


















