തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നതെന്നും വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ മൂന്നാം വാർഷികം വഞ്ചനാദിനമായി ആചരിക്കുകയാണ് യുഡിഎഫ്. പാർട്ടി പ്രവർത്തകർ സെക്രട്ടേറിയറ്റ് വളഞ്ഞു.
പിണറായി സർക്കാർ ദയനീയ പരാജയമാണ്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കൂടുതൽ കിടപ്പാടങ്ങൾ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേൽ ആയിരം കോടിയുടെ നികുതി ഭാരം സർക്കാർ കെട്ടിവെക്കുകയാണ്. ധൂർത്ത് കൊണ്ട് കേരളത്തെ തകർത്ത മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാറിനും പാസ് മാർക്ക് പോലും നൽകില്ലെന്നും സതീശൻ പറഞ്ഞു.

















