തിരുവനന്തപുരം: വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ തലേന്ന് പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം. ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വച്ച് പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം.
രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് ഇന്ന് നടക്കാനിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ജിഷ്ണു, സഹോദരന് ജിജിന് എന്നിവരുള്‍പ്പെട്ട നാലംഗ സംഘമാണ് ആക്രമിച്ചത്.
വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി നാലംഗ സംഘം വിവാഹ വീട്ടിൽ കാറിൽ എത്തുകയും തുടർന്ന് കാറിൽ ഉച്ചത്തിൽ പാട്ട് വയ്ക്കുകയും അതിനുശേഷം വീട്ടിനകത്തേക്ക് കയറി പെൺകുട്ടിയുടെ പിതാവായ രാജുവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടയിൽ സംഘത്തിൽ ഉണ്ടായിരുന്ന ജിജിൻ മൺവെട്ടി ഉപയോഗിച്ച് രാജുവിനെ അടിക്കുകയായിരുന്നു. അടിയേറ്റു കുഴഞ്ഞുവീണ രാജുവിനെ പ്രതികളും ബന്ധുക്കളും ചേർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
രാജു മരണപ്പെട്ടു എന്ന് ഡോക്ടർ അറിയിച്ചപ്പോൾ തന്നെ പ്രതികൾ അവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിന്തുടർന്ന് ബന്ധുക്കളും പോലീസും ചേർന്ന് പ്രതികളെ സമീപത്തുള്ള ബാങ്കിൻറെ പരിസരത്തു നിന്നും പിടികൂടുകയായിരുന്നു. ശ്രീലക്ഷ്മിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ചാണ് പെണ്‍കുട്ടി വിവാഹത്തിനൊരുങ്ങിയത്. വടശേരികോണം സ്വദേശി ജിഷ്ണു സുഹൃത്തുക്കളായ ജിജിന്, ശ്യാം, മനു എന്നിവരാണ് പിടിയിലായത്. ഓട്ടോഡ്രൈവറാണ് മരിച്ച രാജു. കല്ലമ്പലം – വർക്കല എന്നീവിടങ്ങളിലെ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

















