ലുസെയ്സ്; ഇന്ത്യയ്ക്ക് അഭിമാനമായി വീണ്ടും നീരജ് ചോപ്ര. ലുസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻത്രോയിൽ ഒന്നാം സ്ഥാനം നേടി. 87.66 മീറ്റർ എറിഞ്ഞായിരുന്നു താരത്തിന്റെ കുതിപ്പ്. ഡയമണ്ട് ലീഗിൽ നിലവിലെ ചാംപ്യനായ നീരജ് ഈ സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഒന്നാംസ്ഥാനം നേടുന്നത്.
പരുക്കിനെത്തുടർന്ന് ഒരുമാസത്തെ ഇടവേളയ്ക്കുശേഷമാണ് നീരജ് കളത്തിലിറങ്ങിയത്. എതിരാളികളുടെ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് വിജയക്കൊടി പാറിച്ചത്. ഫൗളിലൂടെ തുടങ്ങിയ നീരജ് രണ്ടാം ശ്രമത്തിൽ 83.5 മീറ്റർ പിന്നിട്ടു. മൂന്നാം ഊഴത്തിൽ 85.04 മീറ്റർ എറിഞ്ഞ് പട്ടികയിൽ രണ്ടാമതായി. അഞ്ചാം ഊഴത്തിലാണ് ഒന്നാം സ്ഥാനം ഉറപ്പിക്കുന്നത്.
രണ്ടാംസ്ഥാനം നേടിയ ജർമനിയുടെ ജൂലിയൻ വെബറും (87.03 മീറ്റർ), മൂന്നാംസ്ഥാനം നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജും (86.13 മീറ്റർ) അവസാന നിമിഷംവരെ നീരജിന് വെല്ലുവിളിയുയർത്തി. അതിനിടെ പുരുഷ ലോങ്ജംപിൽ മത്സരിച്ച മലയാളി താരം എം.ശ്രീശങ്കർ അഞ്ചാംസ്ഥാനത്തായി. മലയാളി താരത്തിന് ഒരു തവണ പോലും 8 മീറ്റർ പിന്നിടാനായില്ല. മൂന്നാം ശ്രമത്തിൽ ചാടിയ 7.88 മീറ്ററായിരുന്നു മത്സരത്തിൽ ശ്രീശങ്കറിന്റെ മികച്ച പ്രകടനം.

















