വർക്കലയിൽ വിനോദ സഞ്ചാരികൾക്ക് കഞ്ചാവ് വില്പന നടത്തിയ ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. വർക്കലയിലെത്തുന്ന വിനോദ്ദ സഞ്ചാരികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ 25 കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് അറസ്റ്റിലായത്. ജാർഖണ്ഡ് സ്വദേശിയായ സഹിജാദിനെ (25)യാണ് വർക്കല എക്സൈസ് അറസ്റ്റ് ചെയ്തത്. ഒന്നേകാൽ കിലോയോളം കഞ്ചാവാണ് ഇയാളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്.
വർക്കല കുരയ്ക്കണ്ണി ജംഗ്ഷനിൽ ഉള്ള കൃഷ്ണ ബിൽഡിങ്ങിലെ ഒരു മുറിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. ഈ മുറിയിൽ നടത്തിയ പരിശോധനയിലാണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. ടൂറിസം മേഖലയായ വർക്കല ക്ലിഫിൽ മൂന്ന് കടകൾ നടത്തിവരുന്നയാളാണ് പ്രതി സഹിജാദ്. ഈ കടകളിലൂടെയാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്. വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ ലഹരി കച്ചവടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു എക്സൈസ് സംഘം ഇയാളുടെ താമസസ്ഥലം റെയ്ഡ് ചെയ്തത്.
ആറുമാസത്തിലേറെയായി സഹിജാദിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് വർക്കല എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് വൈകിട്ടോടെ കോടതിക്ക് മുന്നിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

















