പട്ടാളത്തിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ ജവാനെ ക്രൂരമായി മർദ്ധിച്ച കേസിലെ പ്രതികളെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ ചാങ്ങയിൽ കോണം കിഴക്കതിൽ വീട്ടിൽ പ്രഭാകരൻപിള്ള മകൻ ലെനിൻ (36) നെയും സുഹൃത്തുക്കളെയുമാണ് രാത്രിയിൽ മടവൂർ അറുകാഞ്ഞിരത്തുവച്ച് പ്രതികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയും കമ്പി കൊണ്ട് അടിച്ച് പരിക്ക് ഏൽപ്പിക്കുകയും ചെയ്തതത്.
മടവൂർ വില്ലേജിൽ അറുകാഞ്ഞിരം അന്നപൂർണയിൽ സിന്ധുകുട്ടൻ എന്ന് വിളിക്കുന്ന അശോകൻ (47), പള്ളിക്കൽ മടവൂർ തമ്പാൻ കോണത്ത് കുന്നുംപുറത്ത് വീട്ടിൽ സലിം (40), ചടയമംഗലം പടിഞ്ഞാറ്റിൻകര തടത്തരികത്ത് വീട്ടിൽ നാസിമുദ്ദീൻ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കൽ ഐഎസ്എച്ച്ഒ ശ്രീജേഷ് വി കെ, എസ്ഐ സാഹിൽ, ജിഎസ്ഐ അജിത്കുമാർ, സിപിഒ സുബീഷ്, സിപിഒ മഹേഷ്, സിപിഒ രതീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

















