കഞ്ചാവ് റെയ്ഡിനിടെ പോലീസിനെ മുളക് സ്പ്രേ അടിച്ച് ആക്രമിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാരേറ്റ് പേടികുളം സ്വദേശി രാഹുൽരാജ് (33) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 19 ന് രാത്രി 8.30 ന് ആയിരുന്നു സംഭവം. കഞ്ചാവ് കേസിൽ പിടികൂടിയ പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട ഇരപ്പിൽ എന്ന സ്ഥലത്തെ ഒരു വീട്ടിൽ റെയ്ഡിനായി കടയ്ക്കൽ പോലീസ് എത്തുകയായിരുന്നു.
വീടിനുള്ളിലേയ്ക്ക് പ്രവേശിച്ച പോലീസിനെ അവിടെയുണ്ടായിരുന്ന പ്രതി മുളക് സ്പ്രേ അടിച്ച ശേഷം മർദ്ദിച്ചു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി ഫോൺ രേഖകളടക്കം പരിശോധിച്ച് അന്വേഷണം നടത്തി വരവെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ പോലീസ് പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.ജയൻ, സബ് ഇൻസ്പെക്ടർമാരായ രാജി കൃഷ്ണ, ഷജിം, എസ് സി പി ഓ മാരായ മഹേഷ്, ഷിജു, പ്രിജിത്ത് സി പി ഓ കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

















