തൃശൂർ: വരന്തരപ്പിള്ളിയിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭാര്യയെ അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ നിഷ അറസ്റ്റിലായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ് ഭാര്യയുമായി തർക്കമുണ്ടാവുകയായിരുന്നു. സ്വകാര്യ ആശുപത്രി ജീവക്കാരിയായ ഭാര്യ നിഷയുടെ ഫോൺ വിളികളിൽ സംശയാലുവായിരുന്നു വിനോദ്. ഇരുവരും ഇതേചൊല്ലി കലഹിക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസം ജോലി കഴിഞ്ഞെത്തിയ വിനോദ്, നിഷ ഫോൺ ചെയ്യുന്നതിനെ ചോദ്യം ചെയ്തു. ഫോൺ ആവശ്യപ്പെട്ട വിനോദിന് നിഷ ഫോൺ നൽകിയില്ല. ബലപ്രയോഗത്തിലൂടെ നിഷയിൽ നിന്ന് ഫോൺ വാങ്ങാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ മൽപിടുത്തം നടന്നു. പിടിവലിക്കിടയിൽ നിഷ സമീപത്തിരുന്ന കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിലേക്ക് ഇരുന്നു. പെട്ടെന്ന് തന്നെ നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ വിനോദിന് ആന്തരിക രക്തസ്രാവമുണ്ടാവുകയും തളർന്നു പോവുകയുമായിരുന്നു. രക്തം നിൽക്കാത്തതിനാൽ നിഷ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ഇയാൾ മരണപ്പെട്ടു.
വിനോദ് ആശുപത്രി ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചിരുന്നു. കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും സംഭവ സമയം വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാൽ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തു. പോസ്റ്മാർട്ടത്തിൽ കൊലപാതക സാധ്യത കണ്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നിഷ കുറ്റം സമ്മതിക്കുകയായിരുന്നു.


















