ഡല്‍ഹി: എഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. പുരുഷ-വനിതാ ടീമുകള്‍ക്ക് ഗെയിംസില്‍ മത്സരിക്കാം. റാങ്കിങ്ങില്‍ പിന്നിലാണെങ്കിലും ഫുട്ബോള്‍ ടീമുകള്‍ക്ക് അനുമതി നല്‍കുകയാണെന്ന് കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു.
റാങ്കിംഗില്‍ ഏഷ്യയില്‍ ആദ്യ എട്ടിലുള്ള ടീമുകളെ മാത്രം ഗെയിംസിന് അയച്ചാല്‍ മതിയെന്ന കായികമന്ത്രാലയത്തിന്റെ മാനദണ്ഡമാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്. നിലവില്‍ ഏഷ്യയില്‍ 18-ാം സ്ഥാനക്കാരാണ് ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം. എന്നാല്‍ ഫുട്ബോള്‍ ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ചട്ടങ്ങളില്‍ ഇളവ് നല്‍കുന്നതെന്ന് കേന്ദ്ര കായികമന്ത്രി വ്യക്തമാക്കി. അടുത്തിടെ ഇന്റര്‍ കോണ്ടിനെന്റല് കപ്പ് കിരീടവും സാഫ് കപ്പും നേടിയിട്ടും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയക്കണ്ട എന്ന തീരുമാനം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യന്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയയ്ക്കണമെന്ന് ഇന്ത്യൻ ടീം പരിശീലകന് ഇഗോര്‍ സ്റ്റിമാച്ച് പ്രധാനമന്ത്രിയോടും കായികമന്ത്രിയോടും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിനയയ്ക്കുമെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ സമീപകാല പ്രകടനങ്ങളും ഫുട്ബോൾ ഫെഡറേഷൻ കായികമന്ത്രാലയത്തെ ധരിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 23 ന് ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്.

















