കുഞ്ഞിനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങി; ഹണിമൂണ്‍ ട്രിപ്പടിച്ച് ദമ്പതികള്‍

Jul 28, 2023

കൊല്‍ക്കത്ത: മൊബൈല്‍ ഫോണ്‍ വാങ്ങാനായി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലാണ് സംഭവം. ദമ്പതികളുടെ കൈവശം പുതിയ ഫോണ്‍ കണ്ട്, സംശയം തോന്നിയ അല്‍വാസികള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഒരുമകള്‍ കൂടിയുള്ള ദമ്പതികള്‍ സംസ്ഥാനത്ത് ഉടനീളം ഉല്ലാസ യാത്രനടത്തിയതായും, മധുവിധുവിനായി ദിഘ, മന്ദര്‍മണി ബീച്ചുകളിൽ സന്ദര്‍ശിച്ചതായും സമീപവാസികള്‍ പറയുന്നു. ഒരുമാസം മുന്‍പാണ് കുഞ്ഞിനെ വിറ്റതെങ്കിലും വിവരം പുറത്തറിഞ്ഞത് ജൂലായ് 24നാണ്.

സംഭവത്തില്‍ ദമ്പതികളായ ജയദേവ് ഘോഷ്, സതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികള്‍ വിറ്റ കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. ‘ജയ്‌ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റു. പിന്നീട്, ആ പണം ഉപയോഗിച്ച് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അവര്‍ ഒരു പുതിയ മൊബൈല്‍ ഫോണും വാങ്ങി’-അയല്‍വാസിയായ ലക്ഷ്മി പറഞ്ഞു.

കറുപ്പും കഞ്ചാവും വാങ്ങാനാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റതെന്നും ഇവര്‍ ആരോപിക്കുന്നു. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണെന്നാണ് തന്നോട് പറഞ്ഞതെന്ന് ജയ്‌ദേവിന്റെ പിതാവ് പറഞ്ഞു. പിന്നീട് കുഞ്ഞിനെ വിറ്റതായി അറിയാന്‍ കഴിഞ്ഞു. എന്തിനാണ്, ആര്‍ക്കാണ് കുഞ്ഞിനെ വിറ്റതെന്ന് തനിക്ക് അറിയില്ല. മകനും ഭാര്യയും ദിഘ, മന്ദര്‍മണി ബീച്ച്, താരാപീഠ് കാളി ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതായും പിതാവ് പറഞ്ഞു.

cake tower new
LATEST NEWS