തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപഠന ഉപഗ്രഹം ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം നാളെ. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് വിക്ഷേപണം. പിഎസ്എൽവിയാണ് ആദിത്യ എൽ വണ്ണിനെ ബഹിരാകാശത്ത് എത്തിക്കുക. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ഇന്നലെ പൂർത്തിയാക്കിയിരുന്നു. കൗണ്ട് ഡൗൺ ഇന്ന് തുടങ്ങും. വിക്ഷേപണം കഴിഞ്ഞ് നാല് മാസമെടുക്കും ഉപഗ്രഹം ലക്ഷസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്താൻ.
യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലെഗ്രാഞ്ച് ഒന്നിൽ ആണ് ആദിത്യ എത്തുക. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകർഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ നിന്ന് മറ്റൊരു തടസവും കൂടാതെ സൂര്യനെ നിരീക്ഷിക്കാം.
ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ നടക്കും. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്‍റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റി വരും. ശാസ്ത്രലോകത്തെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള സൗര സ്ഫോടനങ്ങളടക്കമുള്ളവയുടെ പുത്തൻ വിവരങ്ങൾ ആദിത്യ എൽ വൺ നൽകുമെന്നാണ് പ്രതീക്ഷ.



















